ബുധനാഴ്‌ച, ജൂൺ 19, 2013

ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക - ഒരു വായനക്കാരിയുടെ കത്ത്

ഇന്നലെ ഉച്ചക്ക് രെജിസ്ട്രേര്‍ഡ് പോസ്റ്റില്‍ ഒരു കത്ത് വന്നു. ഒപ്പിട്ട് വാങ്ങിക്കഴിഞ്ഞപ്പോള്‍ പോസ്റ്റ്മാന്‍ ഒരു നോട്ടം :) അപ്പോഴാണ് അഡ്രസ്സ് ശ്രദ്ധിച്ചത്. ഒരു പെണ്ണിന്റെ പേര്. സരിതമാരും മറ്റും മുഖ്യമന്ത്രിക്ക് വരെ തലവേദന സൃഷ്ടിക്കുന്ന സമയം. ഒരു ഭാഗ്യപരീക്ഷണത്തിന് നില്‍ക്കാതെ കത്ത് നല്ലപാതിയെ ഏല്‍പ്പിച്ചു. ഞാന്‍ നിരപരാധിയാ.. നീ തന്നെ വായിക്ക് എന്ന ഭാവത്തോടെ വിനയകുനയനായി.. കത്ത് പൊട്ടിച്ച് നോക്കിയിട്ട് ഓ.. എന്നെക്കൊണ്ടൊന്നും മേലാന്നും പറഞ്ഞ് അവള് സംഭവം തിരിച്ചു തന്നു. പ്രശ്നബാധിത ലെറ്റര്‍ ഒന്നുമല്ല എന്ന് മനസ്സിലായപ്പോള്‍ ആകാംഷ കൂടി. പക്ഷേ, വായിച്ചു കഴിഞ്ഞപ്പോള്‍ സന്തോഷം തോന്നി. നമ്മളറിയാത്ത.... നമ്മെയറിയാത്തവര്‍... (ഈ കത്തയച്ച കുട്ടിയെ ഞാന്‍ അറിയില്ല.. പക്ഷേ, ആ കുട്ടിക്ക് പുസ്തകം നല്‍കിയത് എന്റെ കസിന്‍ സിസ്റ്ററുടെ മകള്‍ ആണ് എന്ന് കത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു) പുസ്തകം വായിച്ച് അതേക്കുറിച്ചുള്ള അഭിപ്രായം കത്തയക്കുക! അതും ഞാനേറെ ഇഷ്ടപ്പെടുന്ന വായനവാരത്തില്‍ എനിക്ക് ലഭിക്കുക. പേര്‍സണലായി അയച്ച ഒരു കത്തിനെ പബ്ലിക്കാക്കുന്നതിലെ ശരി തെറ്റുകളെക്കുറിച്ച് കുറച്ചധികം ചിന്തിച്ചു. ഒരു പക്ഷേ, എന്റെ അല്പത്തമാവാം... എന്തുതന്നെയായാലും പേര്‍സണല്‍ വിശേഷങ്ങള്‍ ഒന്നും അല്ലല്ലോ കത്തിലെന്നും വ്യത്യസ്ത വീക്ഷണമുള്ളവരുടെ ഓരോരോ വായനകളും കഥകളെ പുതിയ രീതികളില്‍ ചിന്തിപ്പിക്കുവാന്‍ എഴുത്തുകാരനെ തന്നെ പ്രാപ്തനാക്കുന്നു എന്നുമുള്ള ചിന്തയില്‍ നിന്നും പ്രിയ കൂട്ടുകാരുമായി ആ കത്ത് പങ്കുവെയ്ക്കട്ടെ..






മെയ് 31,2013
ആനന്ദഭവനം

മനോരാജ്യ’ത്തെ ജീവിതസത്യങ്ങളോടടുപ്പിച്ച കഥാകൃത്തിനു വന്ദനം,

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക’ എന്ന കഥാസമാഹാരത്തിന്റെ വായനക്കാരി എന്നതിലുപരി, താങ്കളുടെ വ്യക്തിജീവിതത്തിന്റെ വിദൂരപ്രേക്ഷകകൂടിയാണ് ഞാന്‍. പേര് അമ്മു. അശ്വതിരവി(അച്ചു)യിലൂടെ താങ്കളുടെ ജീവിതചിത്രം കിട്ടുകയുണ്ടായി. അതിനുശേഷമാണ് അവളെനിക്ക് സമ്മാനിച്ച താങ്കളുടെ കഥാസമാഹാരത്തിന്റെ വായനക്കാരിയായതു പോലും

പുസ്തകത്തിലെ ഏറ്റവും ആഴം തോന്നിയ ഭാഗം സമര്‍പ്പണമാണ്.
നീ പരിചയപ്പെടുത്തുന്ന അവര്‍ക്ക്...
അവര്‍ പരിചയപ്പെടുത്തുന്ന അവര്‍ക്ക്..”
ഓര്‍മ്മയുടെ അകലങ്ങളില്‍ പൊട്ടാറായി നിന്ന ബന്ധങ്ങളുടെ കാണാച്ചരടുകള്‍ക്ക് ഒരു ശക്തിവന്നതുപോലുള്ള ഒരനുഭൂതി. മിക്കപ്പോഴും ഒരു ഫെമിനിസ്റ്റായി ചിന്തിക്കുവാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് പെണ്മയുടെ കതിരും, പതിരും അടങ്ങുന്ന ജീവിതം മണക്കുന്ന ഒരു പിടി കഥകള്‍ സമ്മാനിച്ചതിന് നന്ദി.

ഹരിചന്ദന’ത്തിലെ അവസാനവരിയില്‍ തങ്ങിനില്‍ക്കുന്ന ആശയം പൂര്‍ണ്ണമായും എനിക്ക് ഗ്രഹിക്കുവാനായില്ല.... അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയതിനുമപ്പുറം അവിടെ തുടിക്കുന്ന ഒരു വികാരമുണ്ട് എന്ന് തോന്നുന്നു. ‘ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി’ലെ പിതാവിനെ അറിഞ്ഞപ്പോള്‍, മകള്‍ക്കുവേണ്ടി കൊലപാതകിയായ (നിയമത്തിന്റെ മുന്‍പില്‍ മാത്രം ആ പേര്‍ ഏറ്റുവാങ്ങിയ) കൃഷ്ണപ്രിയയുടെ അച്ഛനെയാണ് ഓര്‍മ്മവന്നത്. കറുത്ത കോട്ടിനുള്ളില്‍ സത്യത്തെ ഒളിപ്പിച്ച്, നിയമപുസ്തകത്തിലെ പേജുകള്‍ കീറിപ്പൊതിഞ്ഞ് ചമച്ചെടുത്ത അസത്യങ്ങളെ പുറത്തെടുക്കുന്ന ക്രിമിനല്‍ വക്കീലന്മാരുടെ കണ്‍കെട്ടുകളെ തോല്‍പ്പിച്ച ആ അച്ഛന്റെ ധീരതയ്ക്ക് പ്രണാമം.

ഫെമിനിസ്റ്റാണെന്നിരിക്കെ, ഞാനൊരു കമ്യൂണിസ്റ്റല്ല. മൃഗീയമായി ചിന്തിച്ചും, പ്രവര്‍ത്തിച്ചും വിധവകളെയും അനാഥകുടുംബങ്ങളെയും പെറ്റിടുന്ന ചുവപ്പന്‍ പാര്‍ട്ടിയെ ഞാന്‍ വെറുക്കുക തന്നെ ചെയ്യുന്നു. പാര്‍ട്ടിവിരുദ്ധന്റെ ഹൃദയം മുറിച്ച്, അതില്‍ തുണികുത്തിത്തിരുകി അവന്റെ രക്തത്തില്‍ തീര്‍ത്ത ചെങ്കൊടിയേന്തുന്ന ഇടതിനേക്കാള്‍, ഗ്രൂപ്പിസവും അധികാര തര്‍ക്കവും, കസേരകളിയും നടത്തുന്ന വലതുകൈയാണ് എനിക്ക് താല്‍‌പര്യം. ക്ഷമിക്കണം , പറഞ്ഞുവന്നത് പാര്‍ട്ടിയല്ല, ഞാന്‍ കമ്മ്യൂണിസ്റ്റല്ല എന്നാണ്! അതെ, ഞാന്‍ ഒരു ഉറച്ച ദൈവവിശ്വാസിയാണ്. .. അഥവാ ദൈവഭക്ത. പക്ഷേ, വിഗ്രഹങ്ങള്‍ക്കപ്പുറം ജീവനെ നിലനിര്‍ത്തുന്ന, പ്രപഞ്ചമെന്ന ബൃഹത്‌കാവ്യത്തെ സൃഷ്ടിച്ച ശക്തിമണ്ഢലത്തെയാണ് ഞാന്‍ ആരാധിക്കുന്നത്. ജീവിതത്തിന്റെ പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ക്ക് മുന്‍പില്‍ ‘ശ്രീഗുരുവായൂരപ്പന്‍’ എന്ന ഒരൊറ്റ ശക്തിയില്‍ വിശ്വസിച്ചതുകൊണ്ടുമാത്രം ഇന്നും നിര്‍ഭയയായി ജീവിക്കുന്നവരില്‍ ഒരാള്‍ ഞാനാണ്. ‘ഇനി നീ ജീവിച്ചുകൂട’ എന്ന് എന്നോടാക്രോശിച്ച സാഹചര്യങ്ങളെ സിസ്സാരമായി ചിരിച്ചുതള്ളാന്‍ എനിക്കുവന്ന ധൈര്യത്തെ ഞാന്‍ കടം വാങ്ങിയത്, സ്നേഹത്തിന് മാത്രം പലിശയുള്ള ആ ബാങ്കില്‍ നിന്നുമാണ്.... ദൈവം വിഗ്രഹമല്ല എന്ന് ചിന്തിപ്പിക്കാന്‍ സമാഹാരത്തിലെ ആദ്യരണ്ടുകഥകളായ ‘ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവവും’ ‘നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങളും’ വായനക്കാരന് പ്രചോദനമാകും.

ശവംനാറിപ്പൂവ്’ ഒരു കഥയായി തോന്നിയില്ല. ദിക്ക് കിടുങ്ങുന്ന, മനം പിടയുന്ന ഒരു നിലവിളിയായാണ് ബൌദ്ധീകമണ്ഢലത്തില്‍ വന്ന് പതിച്ചത്. അതെ, ബൌദ്ധീകമേഖലയിലാണത് പതിച്ചത്. കാരണം, പലേ തവണ ഞാനതുവായിച്ചു. അവസാനവായനയിലാണ് കഥാഗതി തിരിച്ചറിഞ്ഞത്. … മരിച്ചത് കണ്ണകിയുടെ അമ്മയല്ല, അച്ഛനാണെന്ന ബോധമുണ്ടായത്. അനര്‍വ്വചനീയമായ ഹൃദയവായ്പും , വാത്സല്യവും നിറഞ്ഞ വൈകാരികബന്ധമാണ് നമ്മെ അച്ഛന്റെ ബന്ധുവാക്കുന്നത്. ആ ബന്ധം എന്നു നിലയ്ക്കുന്നൊവോ ആ നിമിഷം മുതല്‍ മക്കളെല്ലാം അപ്പനില്ലാത്തവരാകുന്നു. വാത്സല്യത്തിന്റെ പാലത്തില്‍ രണ്ടുവ്യക്തികളെ അച്ഛനും മകളുമായി / മകനുമായി ബന്ധിച്ചിരിക്കുന്നു. ബന്ധിപ്പിക്കുവാന്‍ ഒരേഒരു വികാരം മാത്രമുള്ളു. ആഴമേറിയ ബന്ധം ഇതുമാത്രമായിരിക്കാം. ശരീരം മരിക്കുമ്പോഴും വാത്സല്യം മരിക്കുന്നില്ല. അതിനാല്‍ അച്ഛന്‍ മരിക്കുന്നില്ല. അനശ്വരനായി നമ്മെ തലോടുന്നു. പക്ഷേ, കണ്ണകിക്ക് മരിച്ചത് അച്ഛനാണ് അമ്മയല്ല! കാരണം, കാളിയപ്പനില്‍ ആദ്യം നിലച്ചത് വാത്സല്യം പമ്പുചെയ്യുന്ന ഹൃദയമാണ്. തീ തിന്നത് അമ്മയുടെ രക്തം പമ്പുചെയ്യുന്ന ഹൃദയം മാത്രവും.

ഒരു ശരാശരി കഥാപ്രമേയങ്ങളുടെ അരങ്ങുകളില്‍ നിന്നും മാറിനില്‍ക്കുന്നവരാണ് സീനിയര്‍ സിറ്റിസണ്‍സ്. എന്നാല്‍ above average പ്രമേയങ്ങളില്‍ അനാഥമാകുന്ന വാര്‍ദ്ധക്യം പരിഗണിക്കപ്പെടുന്നു. പക്ഷേ, താങ്കള്‍ അവരിലും ഉയര്‍ന്ന തസ്തികയില്‍പ്പെടുന്നു- എന്തെന്നാല്‍ ‘ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക’യില്‍ സ്നേഹിച്ചു തീരാത്ത വാര്‍ദ്ധക്യ ദമ്പതിമാര്‍ വായനക്കാരന്റെ അതിഥികളാകുന്നു. അനാഥരാകുന്ന വാര്‍ദ്ധക്യകഥകള്‍ വായിച്ചു കണ്ണീരു വീഴ്തുന്ന, കുറ്റബോധം കൊണ്ട് ഉറക്കം കെടുത്തുന്ന രാത്രികളില്‍ നിന്നും വായനക്കാരന് ഒരു ഇടത്താവളമാണത്. ഇതുവരെ മറ്റാരും പയറ്റിയിട്ടില്ലാത്ത ഒരു പുതിയ ആയുധം ആ കഥയിലുണ്ട്. … നായകനും, നായികയും ജന്മം കൊടുത്ത ഹൃദയസ്നേഹത്തിന്റെ നവാഗത ബിം‌ബം അഭിനന്ദനീയാര്‍ഹം.

കഥകളില്‍, അഥവാ എഴുതപ്പെട്ട ജീവിതാംശങ്ങളില്‍ പ്രതീക്ഷയുടെ പകല്‍‌വെളിച്ചം മങ്ങിയിരിക്കുന്നതായി തോന്നി. അവസാനവരികളില്‍ ശുഭപ്രതീക്ഷയുടെ ചേരുവകള്‍ കൂട്ടിയിട്ടാല്‍ വായനക്കാരന്റെ പിരിമുറുക്കത്തിനൊരാശ്വാസം കൊടുക്കാം. സ്വന്തം ജീവിതത്തില്‍ തന്നെ ആവശ്യത്തിലധികം മാനസീക സംഘര്‍ഷങ്ങളനുഭവിക്കുന്ന , ചിരിക്കാന്‍ മറക്കുന്ന, പ്രതീക്ഷകളില്ലാത്ത വായനക്കാരനെ കഥാകൃത്തിന്റെ ലോകത്തിലും പീഡിതരാക്കേണ്ട. അവര്‍ ചിരിക്കട്ടെ. നാളെയെപ്പറ്റി ശുഭപ്രതീക്ഷ പുലര്‍ത്തട്ടെ. താങ്കളുടെ മനോരാജ്യത്തില്‍ വായനക്കാരന്‍ ചിരിക്കാനും, കരയാനും, പ്രതീക്ഷിയ്ക്കുവാനും, വേദനിയ്ക്കുവാനും, സ്നേഹിക്കുവാനും, സ്വപ്നം കാണുവാനും അറിയുന്ന മനുഷ്യനാ‍കട്ടെ. അതിന് താങ്കളുടെ അക്ഷരങ്ങള്‍ പ്രാപ്തരാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
ഇനിയും മികച്ച രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട്,
അമ്മു.എം.ജി

4 comments:

Aneesh chandran പറഞ്ഞു... മറുപടി

തുടര്‍ യാത്രയ്ക്ക് ഊര്‍ജം പകരുന്നവ....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ഒരു അവാർഡിനേക്കാൾ മധുരമുണ്ടാകും ഇത്തരം നേരിട്ട് കിട്ടുന്ന അംഗീകാരത്തിനും അല്ലേ മനോ

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

സന്തോഷത്തില്‍ പങ്കു ചേരുന്നു

അനശ്വര പറഞ്ഞു... മറുപടി

അമ്മു പറഞ്ഞത് വളരെ ശരിയാണ്...ഒരു പുസ്തകത്തിന്റെയും സമര്‍പ്പണം എന്നെ ഇത്രമാത്രം സ്വഅധീനിച്ചിട്ടില്ല...നല്ല കഥകളും..ആശംസകള്‍ നേരുന്നു..[കുറച്ചു നാള്‍ മലയാളം ഫോന്റ് നഷ്ടപ്പെട്ടു പോയതായിരുന്നു..അത് കൊണ്ട് ഇതൊക്കെ നേരത്തെ നോക്കിയിട്ടും ഒരിടത്തും ഒന്നും കുറിച്ചിടാന്‍ കഴിഞ്ഞില്ല.]